ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ (61) Great respect to Mrs. Bhahjath Al Matrook. Part five.....ഭാഗം അഞ്ച്......തുടർച്ച....

ഊഷരഭൂമിയിലെ ശീതക്കാറ്റുകൾ (61)

Great respect to Mrs. Bhahjath Al Matrook.
Part five.....ഭാഗം അഞ്ച്......തുടർച്ച....
---------------------------------------------------------------------
ഗൾഫ് രാജ്യങ്ങളിൽ നിന്ന്, കോവിഡ് കാരണം ഇപ്പോൾ, നമ്മുടെ ആൾക്കാരെ ഒഴിപ്പിച്ചു കൊണ്ട് വരുന്നത് കാണുമ്പോൾ, കുവൈറ്റിൽ നിന്ന് പണ്ട് ജോർദാൻ വഴി ഞങ്ങളെയൊക്കെ ബോംബയിൽ എത്തിച്ചത് ഓർമ്മ വരുന്നു......!!!ഒരു ലക്ഷത്തി എൺപത്താറായിരം ഇന്ത്യക്കാരിൽ, വിരലിൽ എണ്ണാവുന്നവർ കുവൈറ്റിൽ തങ്ങി.....
കുറച്ചുപേർ പല വഴികളിൽ കുടി വളരെ ബുദ്ധിമുട്ടി നാട്ടിൽ എത്തി......
സ്വന്തം വണ്ടിയുമായി എത്തിയവർ വരെ ആ കുട്ടത്തിൽപ്പെടും.....!!!
ഞങ്ങളൊക്കെ അവസാന ബാച്ചുകളിൽ വന്നെത്തി........
വന്ന ഉടൻ തന്നെ, ഞാൻ തിരുവനന്തപുരത്തു ഒരു വാടക വീട്ടിലേക്ക് താമസം മാറി......
ശാസ്തമംഗലത്തെ കൊച്ചാർ റോഡിൽ.....
രാഷ്ട്രീയക്കാരുടെ നടുവിൽ...പാലോട് രവി, തമ്പാന്നൂർ രവി, തലേക്കുന്നിൽ ബഷിർ,വിജയകുമാർ,.......
സിനിമാക്കാരുടെ നടുവിൽ....
ബാലചന്ദ്രമേനോൻ,വിപിൻ മോഹൻ, ബൈജു, ഗായകൻ വേണുഗോപാൽ,കൊടിയേറ്റം ഗോപി, സൂര്യ കൃഷ്ണ മൂർത്തി, സാഹിത്യവിമർശകൻ
കൃഷ്ണൻനായർ സാർ, മാധവികുട്ടി, അങ്ങനെ നീണ്ടു പോകുന്നു ആ കഥകൾ...........
അവിടം ഒന്ന് പൊരുത്തപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ, കുവൈറ്റ് പെട്രോളിയം ഇന്റർനാഷണലിന്റെ (K P I) അന്നത്തെ ചെയർമാനായിരുന്ന "കാമൽ അൽ ഹർമ്മി"യെ ലണ്ടനിൽ ഒന്ന് ബന്ധപ്പെടാൻ ടെലിഫോണിലൂടെ ശ്രമം നടത്തി.അദ്ദേഹം എന്റെ കസ്റ്റമർ ഒന്നുമായിരുന്നില്ലങ്കിലും വളരെ അടുത്ത് പരിചയമുള്ള ഒരു സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ ലണ്ടൻ ഓഫീസിന്റെ ബിസിനസ്സ് കാർഡ് എന്റെ കൈവശം ഉണ്ടായിരുന്നു. 
അദ്ദേഹവുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ നിന്ന്, അന്നത്തെ കുവൈറ്റ് പെട്രോളിയം കോർപറേഷൻ ഡെപ്യൂട്ടി മാനേജിങ്‌ ഡയറക്ടറായിരുന്ന "നാദർ അൽ സുൽത്താൻ", അക്കാലത്തു കുവൈറ്റ് ഓയിൽ സെക്ടറിൽ രുപം കൊണ്ട് വന്നിരുന്ന ഒരു ഡിവിഷൻ  "Q8" ജനറൽ മാനേജർ "മൊഹമ്മദ് അൽ കാസ്സിം",അന്നത്തെ കുവൈറ്റ് ഓയിൽ ടാങ്കർ കമ്പനി (K O T C)  ചെയർമാൻ  "അബ്ദുൽഫതാഹ് അൽ ബദർ", ഞങ്ങളുടെ അന്നത്തെ ബാങ്കിന്റെ ചെയർമാൻ "ഹമദ് അൽ ഹമദ്", കുവൈറ്റ് നാഷണൽ പെട്രോളിയം കോർപ്പറേഷന്റെ അന്നത്തെ ഡെപ്യൂട്ടി മാനേജിങ്‌ ഡയറക്ടറായിരുന്ന "ഹാനി അബ്ദുൽഅസീസ് അൽ ഹുസൈൻ" തുടങ്ങിയവരെല്ലാം, അന്ന് ലണ്ടനിൽ ഉണ്ടന്ന് മനസ്സിലായി...പിറ്റേ ദിവസം തന്നെ, നാദർ സുൽത്താൻ എന്നെ വിളിച്ചു സാൽഹിയ കോംപ്ലെക്സിന്റെ അവസ്ഥയെ കുറിച്ചൊക്കെ ചോദിച്ചു.അതിന് ശേഷം അബ്ദുൽഫതാഹ് അൽ ബദറുമായും, ഹാനി അബ്ദുൽഅസീസ് അൽ ഹുസൈമായും സംസാരിച്ചു.....
ആ സമയത്തു, ബാങ്കിന്റെ അന്നത്തെ ഐ. ടി. യുടെ ഹെഡ് ആയിരുന്ന, ശ്രീ കുരിയൻ വർഗീസിന്റെ ഒരു പത്ര കുറിപ്പ് മനോരമയിൽ കണ്ടു. ബാങ്കിന്റെ ലണ്ടനിൽ ഉള്ള യൂണിറ്റിൽ നിന്ന്, സ്റ്റാഫ് അംഗങ്ങൾക്ക് ധനസഹായം ചെയ്യുന്നുണ്ട്.അദ്ദേഹത്തെ ഡീറ്റെയിൽസ് അറിയിച്ചു കൊടുക്കണമെന്നായിരുന്നു പത്രക്കുറിപ്പിലെ വിവരം.അദ്ദേഹം തിരുവല്ലയിലായിരുന്നു താമസം.അതനുസരിച്ചു എന്റെ വിശദാംശങ്ങൾ ഞാൻ അദ്ദേഹത്തിന് അയച്ചു കൊടുത്തു.
ബോംബെ ആസ്ഥാനമാക്കി അന്നത്തെ റീറ്റെയ്ൽ അഡ്മിനിസ്ട്രേഷൻ മാനേജരായിരുന്ന (Branches Administration Manager) പ്രബോദ് പ്രഭാകറും, ഡൽഹി ആസ്ഥാനമാക്കി അന്നുണ്ടായിരുന്ന കോർപ്പറേറ്റ് ഡിവിഷനിലെ ഒരു മാനേജരായിരുന്ന ജി.പി.സഹാനിയും,  അദ്ദേഹത്തിന്റെ സഹായിയായി, അവിടെത്തന്നെ ഉണ്ടായിരുന്ന ഇന്റേണൽ കൺട്രോൾ യൂണിറ്റിന്റെ (Management Internal Control) മാനേജരായിരുന്ന, നവീൻ മൽഹോത്രയും, തെക്കേ ഇന്ത്യയിൽ, കുരിയൻ വര്ഗീസ്, ഒക്കെ ചേർന്നായിരുന്നു ബാങ്കിന്റെ ലണ്ടൻ ഓഫീസുമായുള്ള കമ്മ്യൂണിക്കേഷൻ എല്ലാം തന്നെ നടന്നിരുന്നത്. ബാങ്കിന്റെ എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും, രണ്ട് പ്രാവശ്യം, ലണ്ടൻ യൂണിറ്റ് സാമ്പത്തിക സഹായം (ഇറാഖിന്റെ അധിനിവേശ സമയത്തും) നൽകി എന്നുള്ളത് സ്‌തുത്യർഹമായ ഒരു കാര്യമായിരുന്നു...
വലിപ്പ ചെറുപ്പം നോക്കാതെ തുല്യമായി........
അധികം താമസിയാതെ, അമേരിക്ക, ബ്രിട്ടൻ, മുതലായ രാജ്യങ്ങളുടെ സഹായത്തോടെ കുവൈറ്റ് തിരിച്ചെത്തി...... യുദ്ധത്തിന് മുൻപ് കുവൈറ്റ് ബാങ്കിങ്ങ് മേഖലയിൽ ഉണ്ടായിരുന്ന 99 ശതമാനം പലസ്‌തീനികളും അപ്പോഴേക്കും കുവൈറ്റ് വിട്ടിരുന്നു......അങ്ങനെയാണ് യുദ്ധത്തിന് മുൻപുണ്ടായിരുന്ന, അസിസ്റ്റന്റ് ജനറൽ മാനേജർ പദവിയിൽ ഉണ്ടായിരുന്ന, "മഹമൂദ് ബർഹും" എന്ന പലസ്‌തീനി റീറ്റെയ്ൽ ഡിവിഷൻ ഹെഡിന് പകരം, ഇന്ത്യക്കാരനായ "ഗൗതം സഹാനി" എന്ന  "ജി. പി. സഹാനി"..... തലപ്പാവില്ലാത്ത ഡൽഹിക്കാരൻ സിക്കുകാരനെ ,ആദ്യത്തെ ബാച്ചിൽ തന്നെ ബാങ്കിന്റെ മാനേജ്മെന്റ് തിരിച്ചു കൊണ്ട് വന്ന് റീറ്റെയ്ൽ ഡിവിഷന്റെ സീനിയർ മാനേജരാക്കി .അതിന്റെ ഒരു പ്രധാന കാരണം അന്നുണ്ടായിരുന്ന ചീഫ് ജനറൽ മാനേജർ "ഡോക്ടർ അബ്ദുൾ റഹ്‌മാൻ അൽ യാഹ്യാ"യുടെ അടുത്ത രണ്ടു സുഹൃത്തുക്കൾ ആയിരുന്നു മുകളിൽ പറയുന്ന "ബർഹുമും" "സഹാനിയും". "ബർഹും" നാട് വിട്ടപ്പോൾ പിന്നെ, "സഹാനി"ഒരാവശ്യത്തിലുപരി......
അത്യാവിശ്യമായിരുന്നു.......!!!
.
കുവൈറ്റ് തിരിച്ചു വന്ന്, മാസങ്ങൾക്കുള്ളിൽ, ഹെഡ് ഓഫീസിൽ ജോലിയിൽ ഉണ്ടായിരുന്ന എല്ലാ ഇന്ത്യൻ ജീവനക്കാരേയും, മുന്ന് നാല് ബാച്ചുകളായി തിരികെ കൊണ്ടുപോയി.....അതിന്റെ ഒരു പ്രധാന കാരണം, പലസ്‌തീനികളുടെ കുട്ടത്തോടെയുള്ള പുറമ്പോക്ക് ഇന്ത്യാക്കാർക്ക് ഗുണം ചെയ്തു.
ബ്രാഞ്ചുകൾ തുറക്കുന്നത് അനുസരിച്ചു്, ബ്രാഞ്ച് സ്റ്റാഫിനെ കൊണ്ട് വരാമെന്നായിരുന്നു തീരുമാനം....!!!
കുവൈറ്റിൽ നിന്ന് തിരികെ വന്ന എനിക്ക്, ആകെക്കൂടി രണ്ടേരണ്ട് ബാങ്ക്ജീവനക്കാരുമായി മാത്രമേ  അടുത്തബന്ധമുണ്ടായിരുന്നുള്ളു.....
ഒന്ന്. ബാങ്കിന്റെ ഹെഡ് ഓഫീസ് ഇന്റർനാഷണൽ ഡിവിഷനിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തിരുന്ന "ചാണ്ടി മാത്യു".രണ്ട് ബാങ്കിന്റെ ഫർവാനിയ ബ്രാഞ്ച് അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായിരുന്ന "തോമസ് എബ്രഹാം".
ആദ്യത്തെ ബാച്ചുകളിൽ ചാണ്ടി മാത്യു ഒക്കെ പോയിരുന്നു.ആയിടക്ക് തന്നെ എന്റെ മൂത്ത സഹോദരനും കുവൈറ്റിലേക്ക് മടങ്ങി.....
ഇതൊന്നുമായിരുന്നില്ല ഞാൻ പറയാൻ വന്ന വിഷയം...... "എന്ത് കൊണ്ട് എന്നെ തിരിച്ചു കൊണ്ട് വരണ്ട എന്ന് ബാങ്ക് തീരുമാനിച്ചു"...!!!
അത് എന്നോട് ആദ്യമായി ടെലിഫോണിലൂടെ നാട്ടിൽ വിളിച്ചു പറഞ്ഞത് "അദ്നാൻ ഈസാ അൽ ജെർക്കി"(Adnan Essa Al Jerki)എന്ന കുവൈറ്റി ആത്മസുഹൃത്തായിരുന്നു......
കേട്ടപ്പോൾ ഞെട്ടിപ്പോയി....!!!
അത് അടുത്ത ലക്കത്തിൽ.....
തുടരും....